രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന വരുത്തി കേന്ദ്ര ധനമന്ത്രാലയം. ഇറക്കുമതി തീരുവ 7.5 ശതമാനമായിരുന്നത് 5 ശതമാനം വർധിപ്പിച്ച് 12.5 ശതമാനമാക്കി ഉയർത്തി. ഇതോടെ പവന് 960 രൂപ കൂടി 38,280 രൂപയായി. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ നടപടി. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണ്.
സ്വർണം ഇറക്കുമതി കുറച്ച് രൂപയുടെ തകർച്ച തടയാനുള്ള അറ്റകൈപ്രയോഗം എന്ന നിലയിലാണ് കേന്ദ്രധനമന്ത്രാലയം സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. അഞ്ച് ശതമാനം വർധന എന്ന് പറയാമെങ്കിലും ജി.എസ്ടിയും കാർഷിക സെസും കൂട്ടി നികുതി 15 ശതമാനമായി ഉയരും. ഇതോടെ സ്വർണത്തിന്റെ വിപണി വിലയിൽ 5% വർധന ഉണ്ടാകും. ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യാൻ രണ്ടര ലക്ഷം രൂപ അധികമായി വേണ്ടിവരും. തീരുവ വർധന സ്വർണത്തിന്റെ കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കിയേക്കാമെന്നു വിമർശനമുയർന്നു. ഇപ്പോൾ തന്നെ സ്വർണ്ണ കള്ളക്കടത്ത് തടയാൻ കേന്ദ്ര സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.