ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ഇടിഞ്ഞു. സൂചികകളെല്ലാം നഷ്ടം നേരിട്ടു. ബി.എസ്.ഇ സെൻസെക്‌സ് 730 പോയിൻറ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 57,461 ലും എൻ.എസ്.ഇ നിഫ്റ്റി 50 237 പോയിന്റും 1.4 ശതമാനം ഇടിഞ്ഞ് 17094 ലും വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിലെ 30 ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ്‌ക്യാപ് , നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ 1 ശതമാനം വീതം ഇടിഞ്ഞു.
യു.എസിലെ തൊഴിലില്ലായ്മ നിരക്കിൽ അപ്രതീക്ഷിതമായ ഇടിവ് സംഭവിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ഏഷ്യയിൽ ഓഹരികൾ താഴ്ന്നു.
വിപണിയിൽ ഇന്ന് മേഖലകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകൾ ഏറ്റവും വലിയ ഇടിവിലാണ്.
പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, മാരുതി സുസുക്കി ഇന്ത്യ, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ ബിഎസ്ഇ സെൻസെക്‌സിൽ നഷ്ടം നേരിട്ടു. ഇൻഡസ്‌ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌യുഎൽ, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വിപ്രോ, സൺ ഫാർമ, ബജാജ് ഫിൻസെർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഒരു ശതമാനം വരെ ഇടിഞ്ഞു.
സെപ്റ്റംബർ അവസാനമാണ് യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയത്. യു എസ് തൊഴിൽ റിപ്പോർട്ട് എത്തിയതോടുകൂടി അടുത്ത മാസം യു എസ് ഫെഡറൽ റിസർവ് 75 ബേസിസ് പോയിന്റ് നിരക്ക് വർദ്ധിപ്പിച്ചേക്കും എന്നാണ് സൂചന.
രൂപയുടെ മൂല്യവും ഏറ്റവും താഴ്ന്ന നിരക്കിലാണ്. . എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തിയിട്ടുണ്ട്. ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.