മധ്യവർഗത്തിനെ പരിഗണിക്കുന്നതാവണം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റെന്ന നിർദേശവുമായി ആർ.എസ്. എസ്.രാജ്യവ്യാപകമായി ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണീ നീക്കമെന്നറിയുന്നു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘ്, ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിൽ ഉപദേശം നൽകിയതായി വിവരം. പുതിയ നയങ്ങൾ മധ്യവർഗത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും കണക്കിലെടുക്കുന്നതാവണമെന്നും അതിലൂടെയേ തങ്ങളുടെ വോട്ടുബാങ്ക് നിലനിറുത്താൻ കഴിയൂ എന്നുമാണ് ആർ.എസ്.എസ് കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഇടത്തരക്കാർക്കിടയിൽ ഏറിവരുന്ന അതൃപ്തി മനസിലാക്കിയാണ് ആർ.എസ്.എസിന്റെ മുതിർന്ന നേതൃത്വം മധ്യവർഗത്തെ പരിഗണിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്.
രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തെക്കുറിച്ച് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചത് ഈ സാഹചര്യത്തിലാണെന്ന് പറയുന്നു. രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കും. നിലവിലെ എൻ.ഡി.എ സർക്കാരിന്റെ അവസാന ബജറ്റാണിത്. നോട്ട് നിരോധനം മുതൽ കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് വരെയുള്ള സർക്കാരിന്റെ എല്ലാ കടുത്ത തീരുമാനങ്ങൾക്കും ഒപ്പം നിന്നവരാണ് മധ്യവർഗക്കാർ. അവർക്ക് സർക്കാരിൽ നിന്നും ബിജെപിയിൽ പ്രതീക്ഷകളുണ്ടായിരുന്നു. മധ്യവർഗത്തെക്കുറിച്ചും വാർധക്യ പെൻഷൻ പദ്ധതിയുൾപ്പെടെ സാമൂഹിക സുരക്ഷ പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നാണ് ആർ.എസ്. എസ് ആവശ്യപ്പെടുന്നത്.