രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവൻ സ്വകാര്യ കോർപ്പറേറ്റുകൾക്ക് തീറെഴുതുക എന്ന നരേന്ദ്ര മോഡിയുടെ നയത്തിനനുസൃതമായി വളരെ വേഗത്തിൽ വിൽക്കാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനമാണ് ഡൽഹിയിലെ അശോക് ഹോട്ടൽ. INDIA TOURISM DEVELOPMENT CORPORATION ന്റെ ഉടമസ്ഥതയിലുള്ളതും കേന്ദ്ര സർക്കാരിന് 87 ശതമാനം ഷെയർ ഉള്ളതുമായി ഈ സ്ഥാപനത്തെ വിറ്റു തുലയ്ക്കാൻ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിന്റെ ഭാഗമായാണ് അശോക് ഹോട്ടലിനേയും വിൽക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത്. 6 ലക്ഷം കോടി രൂപയാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിലൂടെ സമാഹരിക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2024-25 സാമ്പത്തിക വർഷത്തോടെയാണ് ഈ തുക സമാഹരിക്കാൻ അവർ കാണുന്ന സമയം. 2021-22 ൽ 88000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടെങ്കിലും 26000 കോടി രൂപ മാത്രമേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് ധനകാര്യ മന്ത്രാലയം വക്താക്കൾ ദി പ്രിന്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയുടെ ഹൃദയഭാഗത്ത് പ്രധാനമന്ത്രിയുടെ വസതിയോട് ചേർന്ന് 25 ഏക്കറിലാണ് ഹോട്ടൽ അശോക സ്ഥിതി ചെയ്യുന്നത്. 1950 ൽ പണിതതാണിത്. രാഷ്ട്രത്തലവന്മാർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങിയ പ്രധാനികളാണ് ഈ ഹോട്ടലിൽ താമസിക്കാറുള്ളത്. 7500 കോടി രൂപയ്ക്ക് ഇത് വിൽക്കാനോ ദീർഘകാലത്തേയ്ക്ക് പാട്ടത്തിന് നൽകാനോയാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറയുന്നു. സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മറ്റിയുടെ അനുവാദം കൂടി ലഭിച്ചു കഴിഞ്ഞാൽ കച്ചവടെ ധൃതഗതിയിലാക്കാമെന്നാണ് കേന്ദ്ര സർക്കാർ കണക്കു കൂട്ടുന്നത്. പാർലമെന്റിന്റെ നടപ്പ് സമ്മേളനം കഴിയുന്നത് വരെ കാത്തിരുന്നാൽ പാർലമെന്റിനെ പറ്റിക്കുന്ന സ്ഥിരം പണി നടപ്പിലാക്കാമെന്നും മോഡി സർക്കാർ കണക്കു കൂട്ടുന്നു.