റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രമായ ‘പഠാൻ’ വിവാദത്തിൽ ആളിക്കത്തുമ്പോൾ ആരാധകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി സിനിമയിലെ നായകൻ ഷാറുഖ് ഖാൻ. ട്വിറ്ററിലാണ് താരം ‘ക്യു ആൻഡ് എ’ സെഷൻ സംഘടിപ്പിച്ചത്. ആരാധകരുടെ സ്നേഹത്തിനും സമയത്തിനും നന്ദി പറഞ്ഞ താരം, തന്റെതന്നെ സിനിമയിലെ ‘പിക്ചർ അഭി ബാക്കി ഹേ…’ എന്ന ഡയലോഗും കുറിച്ചു.
ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ഒരു ആരാധകൻ ചോദിച്ചു. ‘അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം’ എന്ന് ഷാറുഖ് തിരിച്ചുചോദിച്ചു. പഠാൻ സിനിമ മറ്റൊരുതരത്തിൽ ദേശഭക്തി ചിത്രമാണെന്നും നടൻ പറഞ്ഞു. നടൻ രാംചരൺ, ഗായകൻ അർജിത് സിങ് എന്നിവരെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. തന്റെ പഴയ സുഹൃത്താണ് രാംചരൺ എന്നും അർജിത് മുത്താണെന്നും പഠാനിൽ അദ്ദേഹം പാടിയ പാട്ടിയ ആരാധകർക്ക് ഇഷ്ടമാകുമെന്നും എസ്ആർകെ പറഞ്ഞു.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക പദുക്കോൺ അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഷാറുഖും ദീപികയും പരസ്യമായി മാപ്പു പറയണമെന്ന് വി.എച്ച്പി ആവശ്യപ്പെട്ടു. വീർ ശിവജി ഗ്രൂപ്പ് എന്ന സംഘടന മധ്യപ്രദേശിലെ ഇൻഡോറിൽ ഷാറുഖിന്റെയും ദീപികയുടെയും കോലം കത്തിച്ചു. മുസ്‍ലിംകൾക്കിടയിലെ പഠാൻ വിഭാഗത്തെ അപമാനിക്കുന്നതാണെന്നും സിനിമയുടെ പേര് മാറ്റണമെന്നും മധ്യപ്രദേശ് ഉലമ ബോർഡ് ആവശ്യപ്പെട്ടു.
സിനിമയെച്ചൊല്ലിയുള്ള വിവാദവുമായി ബന്ധപ്പെടുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ വിഡിയോ ദൃശ്യം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടത് രാഷ്ട്രീയ പോരിനു വഴിവച്ചു. ബംഗാളിന്റെ ഭാവി കാവിയാണെന്നു പരാമർശിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ കുറിച്ച ട്വീറ്റിനു മറുപടിയായി, 1998ലെ മിസ് ഇന്ത്യ മത്സരത്തിൽ കാവി വസ്ത്രമണിഞ്ഞ് സ്മൃതി പങ്കെടുക്കുന്നതിന്റെ വിഡിയോ ആണ് തൃണമൂൽ വക്താവ് രാജു ദത്ത പങ്കുവച്ചത്.
സിനിമയിൽ നടി ദീപിക പദുക്കോണിന്റെ വേഷവിധാനത്തിനെതിരെ മുബൈയിലെ സാക്കിനാക്ക പൊലീസ് സ്റ്റേഷനിൽ ഒരാൾ പരാതി നൽകി. സിനിമയുടെ നിർമാതാവ്, സംവിധായകൻ, നായകൻ, നായിക എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.